പയ്യന്നൂര്‍: എല്‍ഡിഎഫില്‍നിന്നുള്ള വോട്ടുചോര്‍ച്ച തടയാന്‍ താന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയല്ലെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് സിപിഎമ്മും എൽഡിഎഫും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പയ്യന്നൂരിൽ മത്സരിക്കുന്ന വി. കുഞ്ഞികൃഷ്ണൻ.
സർവസ്വതന്ത്രനായി മത്സരിക്കുന്ന താൻ കോൺഗ്രസിന്റെയും ലീഗിന്റെയും വോട്ട് വാങ്ങുന്നത് സിപിഎമ്മിനു സഹിക്കാൻ പറ്റുന്നില്ല. ഇതിന്റെ ഭാഗമായിത്തന്നെ യുഡിഎഫ് സ്വതന്ത്രനെന്നു വരുത്തിത്തീർക്കാനാണു ശ്രമം നടത്തുന്നത്. തന്റെ സ്വന്തം മതിലിലെ ചുവരെഴുത്തിൽ പോലും എതിരാളികൾ യുഡിഎഫ് സ്വതന്ത്രനെന്ന് എഴുതി ചേർത്തിരിക്കുകയാണ്. താൻ ആരുടെയൊക്കെ പിന്തുണ തേടണമെന്നത് എൽഡിഎഫല്ല തീരുമാനിക്കേണ്ടതെന്നും വി. കുഞ്ഞികൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിലവില്‍ സിപിഎമ്മിനുള്ള അഞ്ച് എംപിമാരില്‍ മൂന്നു പേരും കോണ്‍ഗ്രസിന്റെ വോട്ടു കൊണ്ടു ജയിച്ചവരാണെന്ന കാര്യം അവർ മറക്കരുത്. എംഎല്‍എയായിരുന്ന നിലന്പൂരിലെ കുഞ്ഞാലി കൊല്ലപ്പെട്ടശേഷം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ വോട്ടു വാങ്ങി ജയിച്ച് മന്ത്രിസഭ രൂപീകരിച്ചവരാണ് സിപിഎമ്മും എൽഡിഎഫും. രാമന്തളിയിലെ ഒ.കെ. കുഞ്ഞിക്കണ്ണന് രക്തസാക്ഷിയായ ശേഷവും പ്രതിപ്പട്ടികയിലുള്ളവരുടെ പാർട്ടിയുമായി സഖ്യമുണ്ടാക്കി സിപിഎം തെരഞ്ഞെടുപ്പിൽ മത്സരിച്ചുണ്ട്. തങ്ങൾക്ക് എന്തുമാകാം മറ്റുള്ളവർക്ക് പാടില്ലെന്ന് പറയുന്ന നിലപാട് ശരിയാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും വി. കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.
തെളിവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പയ്യന്നൂര്‍ സിപിഎമ്മിലെ അഴിമതി-മാഫിയവത്കരണത്തിനെതിരേ നാലരവര്‍ഷം താന്‍ പാര്‍ട്ടിക്കകത്ത് പോരാട്ടം നടത്തി. പയ്യന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി മധുസൂദനനു പകരം മറ്റാരെങ്കിലുമായിരുന്നെങ്കിൽ താൻ മത്സരിക്കില്ലായിരുന്നു. പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചതുള്‍പ്പെടെ താനുയര്‍ത്തിയ വിഷയങ്ങള്‍ക്കു സ്ഥാനാര്‍ഥിയോ സിപിഎമ്മോ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
ചുവരെഴുത്തുകളില്‍ വെള്ളയടിച്ച് എല്‍ഡിഎഫിന്റേതാക്കി മാറ്റി. മറ്റിടങ്ങളില്‍ ചുവരെഴുത്തുകളില്‍ തിരുത്തല്‍ വരുത്തി തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു. തനിക്ക് പിന്തുണ നല്കിയ യുഡിഎഫ് ഇന്ന് തെരഞ്ഞെടുപ്പു കണ്‍വന്‍ഷനും തുടര്‍ന്ന് റോഡ്ഷോയും നടത്തുന്നുണ്ടെന്നും കുഞ്ഞികൃഷ്ണന് പറഞ്ഞു.
പത്രസമ്മേളനത്തിൽ സി. ദിവാകരന്, പനയന്തട്ട പ്രസന്നന്, യു. നാരായണന് എന്നിവരും പങ്കെടുത്തു.